കീഴ്‌വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 13-ന് തുടങ്ങുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ബി.അജികുമാർ തെക്കേതിൽ, സെക്രട്ടറി നന്ദു സി.പണിക്കർ കൊച്ചുപുത്തൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് തന്ത്രി പറമ്പൂരില്ലത്ത് പദ്‌മനാഭൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 8.30-ന് ലൈവ് ഇൻസ്ട്രുമെന്റൽ മ്യൂസിക് ബാൻഡ് സംഗീതനിശ അവതരിപ്പിക്കും.
അഞ്ചാം ഉത്സവത്തിന് പടുതോടിന് എഴുന്നള്ളിക്കുമ്പോൾ ഇല്ലംനാറാണത്ത് ജങ്‌ഷനിലെ നാഗസ്വരസേവയും വരവേല്പും, പത്താം ഉത്സവത്തിന് ആറാട്ടുകഴിഞ്ഞ് മടങ്ങുമ്പോൾ മുപ്പതിൽപ്പരം കലാകാരൻമാർ നിരക്കുന്ന പഞ്ചാരിമേളം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകളെന്ന് ഭാരവാഹികൾ പറഞ്ഞു.
14-ന് രാത്രി എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 15-ന് രാത്രി എട്ടിന് മല്ലപ്പള്ളി മഴവിൽ വോയ്‌സ് കരോക്കെ ഗാനമേള നടത്തും. 16-ന് ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദർശനം, വൈകീട്ട് 6.30-ന് കാവടി ഹിഡുംബൻപൂജ എന്നിവയുണ്ട്. എട്ടിന് കീഴ്‌വായ്പൂര് ശിവശക്തി കലാക്ഷേത്രം നൃത്തസന്ധ്യ അവതരിപ്പിക്കും. രാത്രി 10-ന് പുറപ്പാട് എഴുന്നള്ളിക്കും. 17-ന് വൈകീട്ട് 4.30-ന് പടുതോട് പാലത്തിലേക്ക് എഴുന്നള്ളിക്കും. ഇല്ലംനാറാണത്ത് പടിക്കൽ സ്വീകരണമുണ്ട്.
മാന്നാർ അഭിജിത്തിന്റെ ചെണ്ടമേളം, കോട്ടയം സൗന്ദർരാജിന്റെ നാഗസ്വരക്കച്ചേരി എന്നിവയുണ്ട്. രാത്രി 8.30-ന് മുരണി ദേവി ഭജൻസ് ഭജനാമൃത ജപലയം നടത്തും. 10-ന് മയിൽവാഹനമെഴുന്നള്ളിക്കും.
18-ന് രാവിലെ 11-ന് കാവടിയാട്ടം, രാത്രി എട്ടിന് സുമേഷ് മല്ലപ്പള്ളിയുടെ ഗാനമേള എന്നിവയുണ്ട്. 19-ന് വൈകീട്ട് 4.30-ന് പവ്വത്തിപ്പടി നടരാജസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 8.30-ന് മല്ലപ്പള്ളി ഡ്രീംസ് കരോക്കെ ഗാനമേള നടത്തും. 20-ന് രാത്രി എട്ടിന് തൃശൂർ വർണമയൂരസംഘം ചിന്ത് പാട്ട് അവതരിപ്പിക്കും.
21-ന് രാത്രി 10.30-ന് കളമെഴുത്തും പാട്ടും വിളക്കെഴുന്നള്ളത്തും, 11-ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ ബാലെ, മൂന്നിന് പള്ളിവേട്ട എന്നിവ നടക്കും.
22-ന് രാവിലെ ഒൻപതിന് കൊടിയിറക്കി മഠത്തിൽകടവിലേക്ക് ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവിന് ക്ഷേത്രകലാപീഠം സംജിത്ത് സജൻ നയിക്കുന്ന പഞ്ചാരിമേളം, നീലംപേരൂർ സതീഷ് ചന്ദ്രന്റെ മയൂരനൃത്തം, വേഷച്ചമയങ്ങൾ എന്നിവയുണ്ടാകും. അന്നദാനത്തോടെ ഉത്സവം സമാപിക്കും.