പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ മല്ലപ്പള്ളി സ്വദേശിക്ക് മൂന്ന് ജീവപര്യന്തം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും, മൂന്നു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗക്കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മല്ലപ്പള്ളി ആനിക്കാട്  പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി കെ സനിൽകുമാറി(41)നെയാണ് കോടതി ശിക്ഷിച്ചത്. 

പതിനാലുകാരിയെ വീട്ടിൽ വച്ച് കഴിഞ്ഞവർഷം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിലാണ് ഗുരുതരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. മദ്യപിച്ചശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയിൽ ലഭിച്ച പരാതി കീഴ്‌വായ്‌പ്പൂർ പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, ഒക്ടോബർ 18ന് കീഴ്‌വായ്‌പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി എന്ന്  സംശയാതീതമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ് വിധിക്കുകയായിരുന്നു. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരവും പ്രത്യേകമായാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും  പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കോടതിനടപടികളിൽ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ