കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. കീഴ്‌വായ്‌പ്പൂർ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 75,000 രൂപയുമാണ് ശിക്ഷിച്ചത്. സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.
കീഴ്‌വായ്‌പ്പൂർ കേസിൽ ആനിക്കാട് വായ്പ്പൂർ കുന്നംഭാഗം വടശ്ശേരിൽ വീട്ടിൽ സോളമൻ എന്ന് വിളിക്കുന്ന വി പി പ്രശാന്ത് (38) നെയാണ് ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിന് 3 വർഷവും 25000 രൂപയും, പോക്സോ നിയമത്തിലെ 8,7 വകുപ്പുകൾ അനുസരിച്ച് 3 വർഷവും 50,000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം.
ആറ്റു തീരത്തുനിന്നും കൂൺ പറിക്കാനാണെന്ന് വ്യാജേന പ്രതി കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. അന്നത്തെ എസ് ഐ ബി എസ് ആദർശ് ആണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.