പത്തനംതിട്ടയിൽ വിദ്യാർഥിനിയെ 13 വയസ്സു മുതൽ 5 വർഷത്തോളം പീഡനത്തിനിരയാക്കിയ സംഭവത്തിൽ 31 കേസുകളിലായി ആകെ 53 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനി 7 പ്രതികളെയാണു പിടികൂടാനുള്ളത്. ഇതിൽ വിദേശത്തുള്ള 2 പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്നലെ 6 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 2 പേർ ഒന്നിലധികം കേസുകളിൽ പ്രതികളാണ്. മലയാലപ്പുഴ സ്റ്റേഷനിലെ കേസിലെ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ചെന്നൈ അണ്ണാ നഗറിൽനിന്നു പിടികൂടി.
തിരുവനന്തപുരം കല്ലമ്പലത്ത് റജിസ്റ്റർ ചെയ്ത കേസിൽ കായംകുളം സ്വദേശിയെയും അറസ്റ്റ് ചെയ്തു.ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 17 ആയി. ഇതിലെ 25ൽ 20 പ്രതികളും പിടിയിലായി. പുതുതായി റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയും നേരത്തെ റജിസ്റ്റർ ചെയ്ത കേസുകളിലെ 3 പ്രതികളും പൊലീസ് പിടിയിലായി. ഇനി പിടിയിലാകാനുള്ള 5 പ്രതികൾ ഇലവുംതിട്ട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിലെയാണ്. ഇവരെ മുഴുവൻ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.