കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിരുന്നയാൾ കഞ്ചാവുമായി പിടിയിൽ. കല്ലൂപ്പാറ കടമാൻകുളം ചാമക്കാലയിൽ വീട്ടിൽ പ്രവീൺ എന്ന ബസലേൽ സി.മാത്യു (36) ആണ് കീഴ്‌വായ്‌പ്പൂര് പോലീസിന്റെ പിടിയിലായത്.
ഇയാൾക്കൊപ്പം കവിയൂർ കണിയാൻപാറ കുന്നിൽതാഴെ വീട്ടിൽ ലിജിൻ എന്നുവിളിക്കുന്ന കെ.ആർ. ശ്രീജിത്തും(35) അറസ്റ്റിലായിട്ടുണ്ട്. വില്പനയ്ക്കെത്തിച്ച ഒരുകിലോ 184 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു.
രഹസ്യവിവരത്തേതുടര്‍ന്ന് നടത്തിയ പ്രത്യേക റെയ്ഡില്‍ ബസലേലിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ശ്രീജിത്തും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പിടിച്ചെടുത്ത കഞ്ചാവിനു 65,000 രൂപ വിലവരും.
ബസലേല്‍ സി മാത്യു കീഴ്വായ്പ്പൂര്‍ തിരുവല്ല,വെച്ചൂച്ചിറ ചിങ്ങവനം, നൂറനാട്, കോയിപ്രം പോലീസ് സ്റ്റേഷനുകളിലും, മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ്. മോഷണം, അടിപിടി, തട്ടിക്കൊണ്ടുപോകല്‍,കവര്‍ച്ച,ബലാത്സംഗം, പോക്സോ,ദേഹോപദ്രവം ഏല്‍പ്പിക്കല്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കഞ്ചാവ് വില്പനക്ക് സൂക്ഷിക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍. 2007 മുതല്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ് ഇയാള്‍.
രണ്ടാം പ്രതിക്കെതിരെ കോട്ടയം റെയില്‍വേ പോലീസും തിരുവല്ല പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിലവിലുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ് ഐ സതീഷ് ശേഖര്‍,സി പി ഓമാരായ വിഷ്ണു ദേവ്,പ്രദീപ് പ്രസാദ്,പ്രശാന്ത് കുമാര്‍,ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.