വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം നടത്തുകയും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി. കോട്ടാങ്ങൽ ഭഗവതികുന്നേൽവീട്ടിൽ ബി.ആർ. ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ടമുറിയിൽ വീട്ടിൽ മാഹീൻ (30) എന്നിവരാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതികളാണിവർ.
ശനിയാഴ്ച മൂന്നുമണിയോടെ ചുങ്കപ്പാറ ബസ്‌സ്റ്റാൻഡിൽ വെച്ചാണ് സംഭവം. യുവതിക്ക് പിന്നാലെയെത്തിയ പ്രതികൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. ബസ്‌സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയ യുവതിയെ പിന്തുടർന്ന് ദിനേശ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. നിൽക്കാൻ ആവശ്യപ്പെട്ട് ആക്രോശിച്ചു കൊണ്ട് പിന്നാലെയെത്തി ഭയപ്പെടുത്തിയ ഇരുവരും മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി.
സംഭവം കണ്ട് നാട്ടുകാർ ദിനേശിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ, മാഹീൻ സ്ഥലത്തു നിന്ന് ഓടിപ്പോയെങ്കിലും പോലീസ് ഇൻസ്‌പെക്ടർ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വള്ളച്ചിറയിൽ വെച്ച് പിടികൂടി.
2023-ൽ പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധനപീഡനം, ദേഹോപദ്രവം എന്നിവ ഉൾപ്പെടെ പത്ത് കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമത്തിന് വെണ്മണി പോലീസും കേസെടുത്തിട്ടുണ്ട്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത അഞ്ചുകേസുകളിൽ പ്രതിയാണ് മാഹീൻ.