പോക്‌സോ കേസിലെ അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണി സന്ദേശം അയച്ച പ്രതി വീണ്ടും അറസ്റ്റില്‍. കവിയൂര്‍ വീഴല്‍ഭാഗം മുരിങ്ങൂര്‍കുന്നില്‍ വീട്ടില്‍ ആഷിക് സുധീഷ് (19)നെയാണ് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരില്‍ നിന്ന് പന്തളം പോലീസ് പിടിച്ചത്. കേസിലെ ഇരയായ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ പന്തളം പോലീസ് കേസ് എടുത്തിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 20 മുതല്‍ പ്രതി പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സന്ദേശങ്ങള്‍ അയക്കുകയും ഇയാളുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആറിന് സ്വന്തം നഗ്നചിത്രം ഇന്‍സ്റ്റഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് കുട്ടിയോട് നഗ്ന ഫോട്ടോകള്‍ ഫോണിലൂടെ അയക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ഭീഷണിപ്പെടുത്തി. 12 ന് ഇതുസംബന്ധിച്ച വിവരം സ്റ്റേഷനിൽ ലഭിച്ചതിനെതുടർന്ന് വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. ഇതുപ്രകാരം എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
16 ന് അടൂർ ജെ എഫ് എം കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് എടുത്തത് മനസ്സിലാക്കി സംസ്ഥാനം വിട്ട പ്രതിയെ, ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പോലീസ് സംഘം തമിഴ്നാട് കർണാടക അതിർത്തിയായ ഹൊസൂരിൽ നിന്നും ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ വൈകിട്ട് സാഹസികമായി വലയിലാക്കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്ക് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഓമാരായ എസ് അൻവർഷാ, കെ അമീഷ്, കെ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒളിയിടത്തിൽ നിന്നും കുടുക്കിയത്. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലാരുന്നു അന്വേഷണം.